ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഒന്നുകിൽ ഒളിംപിക്സ് മാറ്റിവയ്ക്കണം, അല്ലെങ്കിൽ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ടോക്കിയോയിലെ ഡോക്ടർമാരുടെ സംഘടന ഒളിംപിക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ ഐതിന് ആനുപാതികമായി ആരോഗ്യപ്രവർത്തചരോ ആശുപത്രികളോ ഇല്ല. ഒളിംപിക്സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകും. ഒളിംപിക്സ് തുടങ്ങാൻ രണ്ടരമാസം ശേഷിക്കെ, ഒന്നും പഴയപടിയാകില്ലെന്ന് ഉറപ്പാണ്. അതിനാൽ ഒളിംപിക്സ് നടത്തിപ്പ് സാഹസമാണെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ജപ്പാനിലെ 80 ശതമാനം ആളുകളും ഒളിംപിക്സ് നടത്തുന്നതിന് എതിരാണ് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. ജപ്പാനിലെ വിവിധ ഏജൻസികൾ നടത്തിയ സർവേയിൽ 43 ശതമാനം ഒളിംപികസ് ഒഴിവാക്കണമെന്നും 40 ശതമാനം മാറ്റിവയ്ക്കണം എന്നുമാണ് അഭിപ്രയപ്പെട്ടത്. ഇതേസമയം, ഒളിംപിക്സ് മുൻനിശ്ചയിച്ച പോലെ നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സംഘാടകൾ. വിവിധ വേദികളിൽ പരീക്ഷണ മത്സരങ്ങൾ പുരോഗമിക്കുന്നു. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാവുക.