ടോക്യോ: കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സിൽ നേടിയ വെള്ളി സ്വർണമാക്കാമെന്നുള്ള ഇന്ത്യൻ താരം പി വി സിന്ധുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സെമിഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിംഗിനോട് 18 – 21, 12 – 21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ഇവർ തമ്മിൽ അവസാനം കളിച്ച് 19 മത്സരങ്ങളിൽ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാൽ തന്നെ മത്സരത്തിനു മുമ്പ് സിന്ധുവിന് മേൽ അധിക സമ്മർദ്ദം ഉണ്ടായിരുന്നു.
ആദ്യ ഗെയിമിൽ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഇന്ത്യൻ താരത്തെ തീർത്തും നിഷ്‌പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്. നേരത്തെ തന്നെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള അകേൻ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവിൽ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സിന്ധു സെമിയിൽ കടന്നത്. 21-13, 22-20നാണ് ജാപ്പനീസ് താരമായ യമാഗുച്ചിയുടെ വെല്ലുവിളി സിന്ധു മറികടന്നത്. മത്സരം 56 മിനിട്ട് നീണ്ടു.