കൊച്ചി : ഹോക്കിയിൽ വെങ്കലമെഡൽ നേടി സ്വന്തം നാട്ടിലെത്തിയ പി ആർ ശ്രീജേഷിന് ആവേശേജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കോവിഡിന്റെ പരിമിതികൾ ഇല്ലായിരുന്നു വെങ്കിൽ ഒരു ചരിത്രമായി മാറുമായിരുന്നു ആ സ്വീകരണം. കായിക താരങ്ങളും, കായിക പ്രേമികളും നാട്ടുകാരും അണിനിരന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ കായിക മന്ത്രിയും എത്തിയിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ശ്രീജേഷിനെ മന്ത്രി അബ്ദുറഹിമാൻ പൊന്നാടയണിയിച്ചു. വൻ ജനാവലിയാണ് ശ്രീജേഷിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്.
എന്നാൽ സംസ്ഥാന സർക്കാർ ശ്രീജേഷിന് വലിയ പുരസ്‌കാരം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. മന്ത്രി പൊന്നാടയണിച്ചതിന് ശേഷം പാരിതോഷികം പ്രഖ്യാപിക്കുമെന്നും മാധ്യമ പ്രവർത്തകരും പ്രതീക്ഷിച്ചു, പക്ഷേ ഒന്നുമുണ്ടായില്ല.
ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പരസ്യ പ്രതികരണവുമായി ഒളിമ്പ്യൻ അജ്ജുബോബി ജോർജ്ജ് പ്രതികരിച്ചു. തനിക്ക് ഒളിമ്പിക്‌സ് മെഡൽ ലഭിച്ചസമയത്തും ഇതേ അനുഭവമായിരുന്നു. അന്ന് ഖജനാവ് കാലിയാണെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ സർക്കാർ നിലപാടിൽ ശ്രദ്ധയോടെയാണ് പി ആർ ശ്രീജേഷ് പ്രതികരിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടിയുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോക്കി ടീമിന് ഒളിമ്പിക്‌സിൽ മെഡൽ നേടാനായത് യുവാക്കളെ ഹോക്കിയിലേക്ക് ആകർഷിക്കാൻ കാരണമാവുമെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ശ്രീജേഷിന് എന്തു കൊണ്ടാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.