ഇസ്താംബുൾ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം നിഖാത് സരിന് സ്വർണം. വനിതകളുടെ 52 കിലോ വിഭാഗത്തിൽ തായ്ലാൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്. ഫൈനലിൽ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കാണ് നിഖാതിന്റെ വിജയം. എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, മലയാളി താരം ലേഖ കെ സി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ. മേരി കോം ആറ് തവണയാണ് ലോക ബോക്സിംഗിൽ സ്വർണം നേടിയത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ലോക ബോക്സിംഗ് സ്വർണം മടങ്ങി എത്തുന്നത്. 2018ൽ മേരി കോം ആണ് അവസാനമായി ലോക ബോക്സിംഗ് ഫൈനലിൽ വിജയിച്ച ഇന്ത്യൻ താരം. ഈ വിജയത്തോടെ നിഖാത് സരിൻ ലോക ബോക്സിംഗിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്.
52 കിലോഗ്രാം സെമിയിൽ ബ്രസീലിന്റെ കരോളില ഡി അൽമേയ്ദയെ 5-0ത്തിന് തോൽപ്പിച്ചാണ് നിഖാത് ഫൈനലിലെത്തിയത്. അതേസമയം മറ്റ് ഇന്ത്യൻ താരങ്ങളായ മനീഷയുടെയും പർവീണിന്റെയും പോരാട്ടം സെമിഫൈനലിൽ അവസാനിച്ചിരുന്നു. ഇവർക്ക് ഇരുവർക്കും ഓരോ വെങ്കലം വീതം ലഭിച്ചു.