ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സുവർണദിനം. ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടി. ബോക്‌സിങ്ങിന്‍ മൂന്ന് സ്വര്‍ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പിലായിരുന്നു നാലാം സ്വര്‍ണം. ഒപ്പം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ന് ഇന്ത്യ നേടി.

 

പുരുഷന്‍മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തോല്‍പിച്ചു. വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും നിഖാത്ത് സരിനും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണ് നിതു പരാജയപ്പെടുത്തിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെ തോല്‍പിച്ചു.

 

ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ അചന്ത ശരത് കമല്‍-സത്യന്‍ ജ്ഞാനശേഖരന്‍ സഖ്യം വെള്ളി നേടി. വനിതാ ജാവലിന്‍ ത്രോയില്‍ അനു റാണിയും 10,000 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാറും വെങ്കലം നേടി.

 

വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.

അതേസമയം, ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (21-19, 21-17) സിന്ധുവിന്റെ വിജയം.

ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി. 13 വെള്ളിയും 19 വെങ്കലവും അടക്കം 49 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ മെഡല്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തേക്കും കുതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here