പാരിസ്: 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത് 1.73 കോടി രൂപയും. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരിസിലെ താരത്തിന്റെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായാണു രാജ്യാന്തര മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ട്.

ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്കായി നിർമിച്ചത്. ലോകകപ്പ് നേടിയ ടീമിലെ എല്ലാ കളിക്കാർക്കും പ്രത്യേകതയുള്ള സമ്മാനം നൽകണം എന്നാണ് മെസി ആഗ്രഹിച്ചത്. സാധാരണ നൽകുന്നത് പോലെ വാച്ചുകൾ നൽകാൻ താത്പര്യം ഇല്ലെന്നും മെസി പറഞ്ഞു. ഇതോടെ കളിക്കാരുടെ പേര് എഴുതിയ സ്വർണ ഐഫോണുകൾ നൽകാം എന്ന ആശയം താൻ മെസിയുടെ മുൻപിൽ വെക്കുകയായിരുന്നു എന്ന് ഐഡിസൈൻ സിഇഒ പറയുന്നു.

സഹകളിക്കാർക്കൊപ്പം സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്നവർക്കും മെസിയുടെ സമ്മാനം ലഭിക്കും. മെസി സഹതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഗോൾഡൻ ഐഫോണുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് മെസിയും കൂട്ടരും ലോക കിരീടത്തിൽ മുത്തമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here