അഹമ്മദാബാദ് ∙ ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിലെ സിംഹങ്ങൾക്കുമുന്നിൽ നിന്നും സെൽഫിയെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നിയമക്കുരുക്കിൽ. സഫാരിക്കെത്തിയ ജഡേജ സിംഹങ്ങൾക്കുമുന്നിൽനിന്നും ഭാര്യയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ അന്വേഷണത്തിന് ഗുജറാത്ത് വനംവകുപ്പ് നിർദേശം നൽകി.
വ്യാഴാഴ്ചയാണ് ഭാര്യയ്ക്കൊപ്പം ജഡേജ വന്യജീവി സങ്കേതം സന്ദർശിക്കാനെത്തിയത്. കടുത്ത നിയന്ത്രണമാണ് ഇവിടെ സന്ദർശകർക്കുള്ളത്. സഫാരിക്കിടയിൽ വനംവകുപ്പിന്റെ വാഹനത്തിൽനിന്നും പുറത്തിറങ്ങാനോ സിംഹങ്ങൾക്കൊപ്പം ചിത്രങ്ങളെടുക്കാനോ പാടില്ലെന്നാണ് നിർദേശം. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ജഡേജയും ഭാര്യയും പുറത്തിറങ്ങുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.
സോഷ്യൽ മീഡിയയിൽ ജഡേജ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത്. ജഡേജയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകംതന്നെ നിരവധിപേർ രംഗത്തെത്തി.