ന്യൂഡല്‍ഹി: 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.

പ്രകാശ് ജാവദേക്കറിന് മാത്രമാണ് കാബിനറ്റ് പദവിയുള്ളത്. എന്‍ഡിഎയില്‍ ഉള്ള അപ്‌നാ ദള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള ആര്‍.പി.ഐ എന്നീ ഘടകക്ഷികള്‍ക്കാണ് ഇത്തവണ പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ളത്.
അഞ്ച് മന്ത്രിമാരെ ഒഴിവാക്കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ആര്‍. എസ് കട്ടാരിയ, മന്‍സൂഖ് പാണ്ഡെ, എം. കെ കുണ്ഡാരിയ, നിഹാല്‍ ചന്ദ്, സന്‍വര്‍ലാല്‍ ജാട്ട് എന്നിവരെയാണ് ഒഴിവാക്കിയത്.
ഉത്തര്‍ പ്രദേശില്‍നിന്ന് ബി.ജെ.പി. എം.പിമാരായ മഹേന്ദ്രനാഥ് പാണ്ഡേ, കൃഷ്ണ രാജ്, അപ്നാദളിന്റെ നേതാവ് അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു.
രാജസ്ഥാനില്‍നിന്ന് രാജ്യസഭാംഗമായ വിജയ് ഗോയല്‍, അര്‍ജ്ജുന്‍ റാം മെഗ്വാള്‍, സി ആര്‍ ചൗധരി, പി.പി. ചൗധരി എന്നിവര്‍ക്കും മധ്യപ്രദേശില്‍നിന്ന് രാജ്യസഭാംഗവും പത്രപ്രവര്‍ത്തകനുമായ എം.ജെ. അക്ബര്‍, ഫഗ്ഗം സിങ് കുലസ്തെ, രാജ്യസഭാംഗം അനില്‍ മാധവ് ദാവേ എന്നിവര്‍ക്കുമാണ് മന്ത്രിസ്ഥാനം ലഭിച്ചത്.
ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ എംപി മന്‍സുഖ് എല്‍ മാണ്ഡവിയ, പുരുഷോത്തം രുപാല, ജസ്വന്ത് സിങ് ഭാഭോര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്ന് ആര്‍.പി.ഐ. നേതാവ് രാം ദാസ് അതാവലെ, സുഭാഷ് ഭാമര്‍ എന്നിവരാണ് മന്ത്രിമാരായത്.

പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാ എംപി എസ്.എസ്. അലുവാലിയ, ഉത്തരാഖണ്ഡില്‍ നിന്നുള്ള അജയ് താംത, കര്‍ണാകയില്‍നിന്ന് രമേഷ് ജഗാജിനാഗി, ആസ്സാമില്‍നിന്നുള്ള രാജന്‍ ഗോഹന്‍ എന്നിവരും ഇന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തവരില്‍ ഉള്‍പ്പെടുന്നു.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ഇന്ന് മന്ത്രിയയവരില്‍ അര്‍ജുന്‍ മേഘ്വാള്‍, കൃഷ്ണരാജ്, അജയ് താംത, ഫഗന്‍സിങ് കുലസ്‌തെ, രാംദാസ് അത്താവാലെ എന്നിവര്‍ ദലിത് വിഭാഗത്തില്‍ പെട്ടവരാണ്.
നിലവില്‍ പ്രധാനമന്ത്രി അടക്കം 64 മന്ത്രിമാര്‍ ആണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ഭരണഘടനാ പ്രകാരം പരമാവധി 82 മന്ത്രിമാര്‍ വരെ ആകാം. 2014 മെയ് മാസത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി മന്ത്രിസഭ, ഇത് രണ്ടാം തവണയാണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്. 2014 നവംബറിലായിരുന്നു ആദ്യം മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്‌.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ ഇവരാണ്:
പി. പി. ചൗധരി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍. നാല് പതിറ്റാണ്ടിലേറെയായി ഭരണഘടനാ കേസുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം
സുഭാഷ് ഭാംറെ: പ്രശസ്ത ഡോക്ടര്‍. കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
എം. ജെ. അക്ബര്‍: രാജ്യാന്തര പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍. ബിജെപി ദേശീയ വക്താവ് ഇദ്ദേഹം.
അര്‍ജ്ജുന്‍ മേഘ്വാള്‍; രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലത്തെ ഭരണ പരിചയം ഇദ്ദേഹത്തിനുണ്ട്.
അനില്‍ മാധവ് ദവെ: ഗ്രന്ഥകാരന്‍. ഹിന്ദിയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നര്‍മ്മദാ നദീസംരക്ഷണ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ഇദ്ദേഹം.
രമേഷ് ജഗാജിനാഗി: കര്‍ണാകത്തില്‍ മന്ത്രിയായിരുന്നു. അഞ്ച് തവണ എംപിയായും മൂന്നു തവണ എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പുരുഷോത്തം രൂപാല; ഗുജറാത്ത് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു.
ജസ്വന്ത് സിങ് ഭാഭോര്‍: ഗുജറാത്ത് സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.
മഹേന്ദ്ര നാഥ് പാണ്ഡെ: യുപി സര്‍ക്കാരില്‍ നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്.
ഫഗന്‍ സിംഗ് കുലസ്‌തെ: വാജ്‌പേയി സര്‍ക്കാരില്‍ ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ആറ് തവണ എംപിയും ഒരു തവണ നിയമസഭാംഗവുമായി.
വിജയ് ഗോയല്‍: വാജ്‌പേയി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാല് തവണ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.
അനുപ്രിയ പട്ടേല്‍: അപ്‌നാ ദള്‍ നേതാവ്. എംബിഎ ബിരുദധാരി.
മന്‍സുഖ് മണ്ഡാവിയ: ഗുജറാത്ത് കാര്‍ഷി വ്യവസായ കോര്‍പറേഷന്‍ തലവനായിരുന്നു.
എസ്എസ് അലുവാലിയ; അഞ്ച് തവണ എംപി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവ്.
രാജന്‍ ഗൊഹേയിന്‍: അസമില്‍ നിന്നുള്ള അംഗം.നാല് തവണ എംപി
സി.ആര്‍. ചൗധരി: ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയില്‍നിന്ന് ഗ്രാമവികസന പഠനത്തില്‍ ബിരുദം.
രാംദാസ് അത്താവലെ: മഹാരാഷ്ട്രയിലെ പ്രമുഖ ദലത് നേതാവ്. ഘടക കക്ഷിയായ ആര്‍പിഐയുടെ പ്രതിനിധി.
അജയ് താംത: ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് നേതാവ്
കൃഷ്ണരാജ്: യുപിയിലെ വനിതാ നേതാവ്. രണ്ടുതവണ യുപി നിയമസഭാംഗം.

image

LEAVE A REPLY

Please enter your comment!
Please enter your name here