സ്ത്രീസംബന്ധിയായ സംവാദങ്ങളാല്‍ മുഖരിതമാണ് ഇപ്പോൾ നമ്മുടെ അമേരിക്കൻ മലയാളി സമൂഹം. സ്ത്രീക്ക് എവിടെയും സവിശേഷമായ ഇടമുണ്ട് .അത് ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അങ്ങനെ തന്നെ. പക്ഷെ ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന സമൂഹവും സ്ത്രീ സമൂഹം തന്നെ. തന്റെ അനുവാദമില്ലാതെ രണ്ടു പരപുരുഷന്മാർ തന്റെ തോളിൽ കയ്യിടുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന് സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടതോടെയാണ് ഈ പ്രശനം ഇപ്പോൾ ചർച്ച ആയത് .
ഒരു സംശയം ; ഇത് ആദ്യമായി ഉള്ള ഒരു കാര്യമാണോ ?
അല്ല
എന്നാണു വികടകവിയുടെ അഭിപ്രായം.
അമേരിക്കൻ മലയാളികൾക്ക് വളരെ പ്രിയവും, അവർ നെഞ്ചേറ്റുന്ന ഒരു സംഘടന തല്ലിപ്പിരിഞ്ഞു രണ്ടായ സമയത്തു അതിന്റെ ചെറുഭാഗവുമായി പോയ കുഞ്ഞാടുകൾ കേരളത്തിന്റെ അക്ഷര നഗരിയിൽ സംഘടിപ്പിച്ച ഒരു പൊങ്ങച്ച സമ്മേളനത്തിൽ അവതാരകയായി വന്ന ഒരു സീരിയൽ താരത്തിന്റെ തോളിൽ കയ്യിട്ട ഒരു ന്യൂയോർക്ക് അച്ചായന്റെ ചെവിയിൽ താരം പുളിച്ച തെറി വിളിച്ചതായി കേട്ടിട്ടുണ്ട്. ഇത്തരം കൃമികടിക്കാരുടെ യഥാർത്ഥ പ്രശ്നം എന്താണ് ? അത് ഒരുതരം ലൈംഗിക രോഗമാണ് ഇത്. അതിനു മരുന്ന് സ്നേഹത്തോടെ വിളിച്ചു വരുത്തി നല്ല ചൊറിതന പ്രയോഗം നടത്തുകയാണ്. പ്രശസ്ത നർമ്മ സാഹിത്യകാരനായ രാജു മൈലപ്ര പണ്ട് മലയാളം പത്രത്തിൽ എഴുതിയ ഒരു നർമ്മ ലേഖനത്തിൽ ഇത്തരം കൃമികടിയുള്ള ഒരു അച്ചായിയെ പറ്റി ഒരു സംഭവം എഴുതുകയും, അടുത്തലക്കം മുതൽ ഇത്തരം സംഭവങ്ങൾ തുടർന്നും എഴുതുന്നതാണെന്നു പറഞ്ഞു നിർത്തുകയും ചെയ്തപ്പോൾ അദ്ധെഹത്തെ പലരും വിളിച്ചു ചോദിച്ചുവത്രെ .
അടുത്തലക്കം ആരുടെ കഥ ആണെന്ന് ?
(അപ്പിയിട്ടാലേ നാറു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).
ഒരു സ്ത്രീ തന്റെ ഫേസ്ബുക്കിൽ ഇട്ട ഒരു കുറിപ്പിന് മറു കുറിപ്പുകളും അനുഭവങ്ങളും വന്നു പോയി.പക്ഷെ ഈ പ്രശനം അവിടെ തന്നെ നിൽക്കുന്നു .അമേരിക്കൻ മലയാളികളുടെ സാഹിത്യ സമ്മേളനത്തിന് വന്ന വനിതാ എഴുത്തുകാരികളോട് ദ്വയാർത്ഥ പ്രയോഗത്തോടെ സംസാരിക്കുന്ന ഒരു സാഹിത്യകാരനെക്കുറിച്ചു വികടകവി കേട്ടിട്ടുണ്ട്. അപ്പോളൊക്കെ അവർ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യത. എങ്കിലും അവർ ആരോടൊക്കെ ഈ വിഷയങ്ങൾ പറഞ്ഞു കാണും. അത് കെട്ടവരൊക്കെ എന്ത് മറുപടിയാകും നല്കിയിട്ടുണ്ടാകുക. പിന്നീട് അവരുടെയും മുൻപിൽ ഈ വിദ്വാന്മാർ പോയി നിൽക്കുമ്പോൾ അവർ ഒരു മുൻകരുതൽ എടുത്തിട്ടുണ്ടാകില്ലേ.?
മധ്യ തിരുവിതാംകൂറിൽ നടന്ന ഒരു പ്രവാസി സമ്മേളനത്തിൽ പങ്കെടുത്ത ഒരു ഡൈവോഴ്സ് വനിതാ ഡോക്ടറോട് വൈകിട്ട് തന്റെ മുറിയിലേക്ക് വരണം എന്ന് പറഞ്ഞ മറ്റൊരു വിദ്വാന് ഇന്ന് ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നു. മക്കളും കൊച്ചുമക്കളുമുള്ള ആളാണ് ഇത് എന്നോർക്കണം. പക്ഷെ ഈ ഒരു കാര്യത്തിൽ സ്ത്രീകളെക്കാൾ തൊണ്ണൂറ്റി അഞ്ചു ശതമാനവും പ്രശ്നകാരികൾ പുരുഷന്മാരാണെന്നു
പറയുമ്പോൾ ലജ്ജ തോന്നുന്നു. നല്ല മസിലൻമാരെ കാണുമ്പോൾ പുരികം പ്ലക്ക് ചെയുന്ന സ്ത്രീകളും ഉണ്ട്. പക്ഷെ ഇവിടെ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. തനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ അപ്പോൾ തന്നെ പ്രതികരിച്ചു മാന്യമായ രീതിയിൽ പരിഹരിക്കാവുന്ന ഒരു വിഷയത്തെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതുകൊണ്ടു വലിയ നേട്ടം ഉണ്ടായതായി കവിക്ക് തോന്നിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഇനിയും ഇത്തരം കൃമികടിക്കാർ വീട്ടിൽ വച്ച് തന്നെ അത് തീർത്തിട്ട് പൊതു വേദികളിൽ ഇനിയും വരൂ എന്നുറപ്പായി .
ഇത് അമേരിക്കൻ മലയാളി സമൂഹത്തിനും, പുരുഷ സമൂഹത്തിനും നാണക്കേടായിപ്പോയി എന്നതിന് സംശയം ഇല്ല. സംഘടനാപ്രവർത്തകരും ഇനിയും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണം. കൂടെയുള്ള ഇത്തരം കൊഞ്ഞാണന്മാരെ മാറ്റി നിർത്തണം, ഒറ്റപ്പെടുത്തണം. മദ്യം വിളമ്പുന്ന സദസുകളിൽ കെട്ടിപ്പിടിക്കാൻ സ്ത്രീകളും ഇനിയും പോയി നിൽക്കരുത്.
ഫേസ് ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് സ്ത്രീകളാക്കാണ് എന്ന് കേട്ടിട്ടുണ്ട്, അതും ഒരു തരം കടിയുടെ ഭാഗമാണ്. ഇനിയും ലൈക്ക് കൊടുക്കുമ്പോളും ഓർക്കുക അതും ഒരു ആപ്പായി മാറും എന്ന്. ക്ഷണിച്ചു വരുത്തുന്ന അപകടം ആയതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ സ്‌ത്രീയ്‌ക്കൊപ്പം നിൽക്കുന്നതിന്റെ കാരണം അമ്മയും, ഭാര്യയും രണ്ടു പെൺമക്കളും കവിക്കുള്ളതുകൊണ്ടും അവരെ ജീവനുതുല്യവും സ്നേഹിക്കുന്നതുകൊണ്ടുമാണ്. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ മഹാനായ തിലകൻ പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നു
“കുംഭകോണ കൃതം പാപം കുംഭകോണ വിനശ്യതി “
കുംഭകോണത്തു ചെയ്യുന്ന പാപം കുംഭകോണത്തു തന്നെ നാശമടയുന്നു .