കൊച്ചിയിൽ സിവിൽ സര്‍വീസ് പരീക്ഷയില്‍ 98-ാം റാങ്ക് നേടിയ പറവൂര്‍ സ്വദേശി റോഷ്നി തോംസനുള്ള പുരസ്കാരം നടൻ നിവിൻ പോളി കൈമാറുന്നു. ഹൈബി ഈഡൻ എംഎൽഎ റൂറൽ എസിപി മെറിൻ ജോസഫ് എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
കൊച്ചി ∙ പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായതില്‍ വിഷമമുണ്ടെന്ന് നടന്‍ നിവിന്‍ പോളി. സംവിധായകന്‍റെയും നിര്‍മാതാവിന്‍റെയും നടന്‍റെയും ഒന്നര വര്‍ഷത്തെ അധ്വാനമാണ് പ്രേമം എന്ന സിനിമ. പകര്‍പ്പ് പുറത്തായ സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിവിന്‍ പോളി പറഞ്ഞു. കൊച്ചിയില്‍ സെന്‍റ് തെരേസാസ് കോളജിലെ പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രേമം സിനിമയുടെ വ്യാജ പകർപ്പുകളും സെൻസർ കോപ്പിയും പുറത്തു പോയത് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും സംവിധായകൻ അൽഫോൺസ് പുത്രൻ നിർമാതാവ് അൻവർ റഷീദ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
സെൻസർ അടയാളമുള്ള ചിത്രമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതെന്നതിനാൽ സെൻസർ ബോർഡിലുള്ള ചിത്രത്തിന്റെ ഡിവിഡി നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ നൽകാൻ തയാറാകാത്തതിനെ തുടർന്നു കോടതിയിൽ നിന്നു സർച്ച് വാറന്റുമായി ആന്റി പൈറസി സംഘം സെൻസർബോർഡ് ഓഫിസിലെത്തി ഡിവിഡി പിടിച്ചെടുക്കുകയായിരുന്നു