പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നെന്നു കണ്ടെത്തി. ഇവരുടെ കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണ് സിനിമ ചോർന്നത്. ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെൻസർ ബോർഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളിൽ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന. പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെൽ വ്യക്തമാക്കുന്നത്. എന്നാൽ ഇവർ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറപ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മേയ് 18നാണ് പ്രേമം സിനിമ സെൻസർബോർഡിനെ കാണിച്ചത്. എന്നാൽ ചില മാറ്റങ്ങൾ വരുത്താൻ നിർദേശങ്ങൾ നൽകിയതിനെ തുടർന്ന് തിരിച്ചു ഡിവിഡി നൽകിയത്. 19നു തന്നെ മാറ്റങ്ങൾ വരുത്തിയ രണ്ടു ഡിവിഡികൾ സെൻസർ ബോർഡിനു കൈമാറാനായി കൊണ്ടുവന്നു. എന്നാൽ ഒരു ഡിവിഡി മാത്രമേ സെൻസർ ബോർഡിനു കൈമാറിയുള്ളൂ. മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്നാണ് ഡിവിഡി കൊണ്ടുപോയയാൾ പൊലീസിനു നൽകിയ മൊഴി.
ഇയാളുടെ കൈവശം ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകർത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാർഡ് ഡിസ്കിൽ നിന്നാണ് സിനിമയുടെ പകർപ്പ് പുറത്തുപോയത്.