ഭ്രമണപഥം
ഇതു ഭ്രമണപഥം
നീയാം സൂര്യനെ ഭ്രമണപഥത്തിൽ
വലത്തു വയ്ക്കുമീ ഭൂമി.
അകലെക്കാണാം നിൻസുന്ദരരൂപം
അരുണാ ഞാനെൻ പാതയിൽനീങ്ങാം
അകലം വേണം അകലം വേണം
എൻപാതയ്ക്കല്പം അകലം വേണം
നിന്നുടെ പ്രണയിനിയാകിലും നിൻ
തീഷ്ണതയൊട്ടും താങ്ങുവതല്ല.
നിൻസുന്ദര രശ്മികൾ തങ്കം പൂശും
ഞാനും കൊതിപ്പു സുവർണ്ണപ്പുടവ
എങ്കിലും ഞാനൊന്നടുത്തു കൂടാ
നിന്നുടെ ജ്വാലയെ പുണരുക വയ്യ.
അരികെ ഞാനൊന്നണഞ്ഞാൽ സൂര്യാ
ആയിരം നാവാൽ നീആഞ്ഞു വിഴുങ്ങും.
തൃഷ്ണയാലെന്നെ നീ വാരിപ്പുണരുമാ
തീവ്രപ്രണയം ഞാനെങ്ങനെ താങ്ങും?
ജ്വലിക്കും സൂര്യാ എനിയ്ക്കാ ചാരേ
അണയുവാനാവില്ലൊരുനാളും
എൻപാതയൊരല്പം നിന്നിൽ നീണ്ടാൽ
പ്രേമപുരസ്‍പരം നിൻ താപം വമിപ്പൂ-
നിൻചൂടെന്നുടെ മേനിതളർത്തും …
നിന്നിൽനിന്നുയരുമായിരം കൈകൾ
വാരിപുണരും അടിമുടിയെന്നെ
ജ്വാല കടലിൽ ആഴ്ത്തിയെടുത്തു
നീറ്റിയൊടുക്കുമീ നീലഗ്രഹത്തെ.
അകലം വേണം അകലം വേണം
എൻ ഭ്രമണപഥത്തിനകലം വേണം .
അകലം വേണം അകലം വേണം
എൻ പാതയ്ക്കൽപ്പം അകലം വേണം.