തിരുവന്തപുരം ∙ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ താത്പര്യം അറിയിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നു. മസ്തിഷ്ക മരണം സംഭവിച്ച ഒൻപത് പേരുടെ ബന്ധുക്കളാണ് 2012ൽ അവയവദാനത്തിന് തയ്യാറായതെങ്കിൽ കഴിഞ്ഞവർഷം ഇത് 58 ആയി ഉയർന്നു. 135 കുടുംബങ്ങളാണ് ഇതുവരെ അവയവങ്ങൾ ദാനം ചെയ്തത്.
അവയവദാനത്തിന് സമ്മതം അറിയിച്ചവരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലാണ്. സാധാരണരീതിയിൽ മരണം സംഭവിക്കുന്നവരുടെ കണ്ണ് ഒഴികെയുള്ള അവയവങ്ങൾ മറ്റൊരാൾക്കായി ഉപയോഗിക്കാൻ കഴിയില്ല. ഇക്കാരണത്താൽ മസ്തിഷ്ക മരണം സംഭവിക്കുന്ന വ്യക്തിയുടെ ബന്ധുക്കളുടെ സമ്മതം ഏറെ പ്രധാനപ്പെട്ടതാണ്.
അവയവദാനത്തിനായി കേരള സർക്കാർ ആരംഭിച്ച മൃതസഞ്ജീവനി പദ്ധതി വഴി അവയവദാനത്തിനുള്ള സമ്മതപത്രം നൽകാം. അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധസംഘന വഴി സമ്മതപത്രം നൽകാവുന്നതാണ്. എന്നാൽ, സമ്മതപത്രം നൽകുന്നത് റജിസ്ട്രേഷൻ പോലെയുള്ള നപടിക്രമമാണ്. സമ്മതപത്രം നൽകിയ ഒരാൾ മരിച്ചാലും അവയവം എടുക്കുന്നതിന് ബന്ധുക്കളുടെ സമ്മതം ആവശ്യമാണ്. മതപരമായ പ്രശ്നങ്ങളും തടസമാണ്. ഇതൊഴിവാക്കാൻ കൂടുതൽ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആദ്യഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കേരളത്തിൽ നടക്കുന്നത് 2003ലാണ്. ഇതുവരെ 14 ശസ്ത്രക്രിയകൾ നടന്നു. ദാതാവിൽനിന്നും ഹൃദയം മാറ്റി നാല് മണിക്കൂറിനകം സ്വീകർത്താവിൽ തുന്നിച്ചേർക്കണം. ശസ്ത്രക്രിയയ്ക്ക്ശേഷമുള്ള ആദ്യത്തെ ഒരു വർഷം നിർണായകമാണ്. ഈ സമയത്ത് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ 10 മുതൽ 15 വർഷംവരെ പ്രശ്നങ്ങളില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയയുടെ മുന്നൊരുക്കങ്ങൾക്കായി പ്രവർത്തിച്ച മൃതസഞ്ജീവനിയുടെ നോഡൽ ഓഫിസറായ ഡോ. നോബിൾ പറഞ്ഞു.
ഡൽഹി സ്വദേശിനിയായ പെൺകുട്ടിക്ക് ശസ്ത്രക്രിയ നടന്ന് 18 വർഷത്തിന് ശേഷവും ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കുന്നു. ദാതാവിന് രക്തക്കുഴലിൽ തടസങ്ങളുണ്ടോയെന്നറിയാൻ ആൻജിയോഗ്രാം നടത്തിയശേഷം നടന്ന രാജ്യത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇന്നലത്തേത്. കേരളത്തിൽ കൊച്ചിയിലും കോട്ടയത്തുമുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമേ ഹൃദയം മാറ്റിവയ്ക്കുന്ന ശസത്രക്രിയ നടത്താൻ സൗകര്യമുള്ളൂ.
അവയവം മാറ്റി വയ്ക്കുന്നതിനായി മൃതസഞ്ജീവനി പദ്ധതിയിലൂടെ അപേക്ഷ നൽകിയിട്ടുള്ളവർ
∙കിഡ്നി-1018
∙കരൾ-152
∙പാൻക്രിയാസ്-1