ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്ക്. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറക്കാനുള്ള നടപടിയെന്ന വിശദീകരണത്തോടെയാണ് എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമിക് ക്ലാസുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചത്.
പുതിയ തീരുമാനത്തിലൂടെ എയര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. തീരുമാനത്തെ വിലക്കായി കാണരുതെന്നും ചിലവ് ചുരുക്കലിന്റെ ഭാഗം മാത്രമാണെന്നും എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു
കഴിഞ്ഞ മാസം പകുതിയോടെ തന്നെ ആഭ്യന്തര സര്‍വീസുകളില്‍ മത്സ്യ മാംസാഹാരങ്ങള്‍ നല്‍കുന്നത് എയര്‍ ഇന്ത്യ നിര്‍ത്തിയിരുന്നു. എന്നാല്‍ ബിസിനസ്, ഒന്നാം ക്ലാസ് യാത്രക്കാര്‍ക്ക് മാംസാഹരം വിതരണം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
എക്കണോമി ക്ലാസില്‍ സസ്യാഹാരമാക്കാന്‍ തീരുമാനിച്ചത് ഭക്ഷണം പാഴാക്കുന്നതും അധികചിലവ് കുറക്കാനും മാത്രം ഉദ്ദേശിച്ചാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. നേരത്തെ 2015 ഡിസംബറില്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള വിമാന സര്‍വീസില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ തീരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാവില്ലെന്നും എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here