ജിദ്ദ: സൗദിയിൽ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ആദ്യത്തില്‍ നല്‍കിയ രണ്ട് മാസത്തെ സാവകാശം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശം വഴിയാണ് വ്യക്തമാക്കിയത്. അതേ സമയം സ്വദേശി വത്കരണത്തിന്റെ ഭാഗമായി ട്രാവല്‍ ഏജന്‍സികളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, കാഷ്യര്‍, തുടങ്ങിയ പത്തൊമ്പതില്‍ പരം ജോലികളില്‍ വിദേശികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിയമം.
രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സഥാനപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താനാണ് പരിശോധനകള്‍ നടത്തുന്നതെന്ന് സഊദി ടൂറിസം പൂരാവസ്തു അതോററ്ററി ഉപമേധാവി ഹമദ് അല്‍ സമാഈല്‍ അറിയിച്ചു.