ലണ്ടൻ∙ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ തലയറുക്കൽ വിഡിയോകളിലൂടെ പ്രശസ്തനായ ജിഹാദി ജോൺ പുതിയ വെല്ലുവിളി ഉയർത്തി രംഗത്ത്. സ്വദേശമായ ബ്രിട്ടനിലേക്കു തിരിച്ചെത്തി തലയറുക്കൽ തുടരുമെന്നാണു പുതിയ വിഡിയോയിൽ ഭീഷണി മുഴക്കിയിരിക്കുന്നത്
ഒരു മിനിറ്റും 17 സെക്കൻഡ് ദൈർഘ്യവുമുള്ള വിഡിയോയിൽ മുഖംമൂടിയില്ലാതെയാണ് ജിഹാദി ജോൺ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് ഇയാൾ ഐഎസിന്റെ വിഡിയോയിൽ മുഖം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ജപ്പാൻകാരനായ തടവുകാരനെ തലയറുത്തു കൊല്ലുന്ന വിഡിയോയിലാണ് ഇയാൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവാസി ബ്രിട്ടീഷുകാരനാണെന്ന് വാഷിങ്ടൺ പോസ്റ്റാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ എന്ന പേരിൽ മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിച്ചു തുടങ്ങിയത്.