അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സിന് കേടുപാട്; യുഎസില്‍ പരിശോധനയ്ക്ക് അയക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12ന് തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയെങ്കിലും, അതിന് കേടുപാടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കേണ്ടിവന്നേക്കും.
വാഷിങ്ടണിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിലേക്കാണ് ബ്ലാക്ക് ബോക്സ് അയയ്ക്കുന്നതെന്നാണു സൂചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാരായിരിക്കും. എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഉറപ്പാക്കുന്നതിനായി, ഒരു സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബ്ലാക്ക് ബോക്സിനൊപ്പം യുഎസിലേക്കുള്ള യാത്രയിലേക്കെത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
വിമാനത്തിന്റെ വാല് ഭാഗത്താണ് ബ്ലാക്ക് ബോക്സ് സാധാരണയായി സ്ഥാപിച്ചിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ പ്രധാന വഴികാട്ടിയാണ് ബ്ലാക്ക് ബോക്സ്. സാധാരണയായി കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (CVR), ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും (FDR) ചേര്‍ന്നതാണ് ബ്ലാക്ക് ബോക്സ്. ഉയരം, വേഗം, എന്ജിന് പെര്‍ഫോമന്‍സ്, വിമാനപാത തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇത് 30 ദിവസത്തേക്ക് രേഖപ്പെടുത്തും.
അപകട സംഭവങ്ങളിലുണ്ടാകുന്ന അവശിഷ്ടങ്ങളില്‍ നിന്ന് എളുപ്പം തിരിച്ചറിയാനായി തിളക്കമേറിയ ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്സുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാനായി എഫ്.ഡിആറും സിവിആറും അടങ്ങിയ ഈ ഉപകരണങ്ങള്‍ സുപ്രധാനമാണ്.