ഡിട്രോയ്റ്റ്: ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കാൻ തയാറെടുക്കന്നതിനിടെ വീടിന് തീ പിടിച്ച് ആറും ഏഴും വയസ്സ് പ്രായമുള്ള രണ്ടു സഹോദരങ്ങൾ മരിച്ചു. എട്ടും, പത്തും വയസ്സ് പ്രായമുള്ള മറ്റു രണ്ടു സഹോദരങ്ങൾക്ക് കാര്യമായി പൊള്ളലേൽക്കുകയും ചെയ്തു. ഡിട്രോയ്റ്റിൽ ആണു സംഭവം. രാവിലെ ഒൻപതു മണിയോടെയാണ് തീ പിടിച്ചത്. മുകൾ നിലയിൽ മൂന്നു വയസ്സുള്ള കുട്ടിയുമായി കഴിഞ്ഞിരുന്ന മാതാവ് തീ ആളിപടർന്നതോടെ കുട്ടിയുമായി ജനലിലൂടെ മുകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെട്ടു.
മരിച്ച രണ്ടു കുട്ടികളും ലിവിങ്ങ് റൂമിൽ നിന്നും രക്ഷപ്പെടാനാകാതെ തീയിൽ അകപ്പെടുകയായിരുന്നു. മറ്റു രണ്ടു സഹോദരങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റുവെങ്കിലും അവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. താഴെ ക്രിസ്മസ് ട്രീക്കു സമീപം കിടന്നുറങ്ങുകയായിരുന്നു മരിച്ച കുട്ടികൾ എന്നാണു മാതാവ് പറയുന്നത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീകെടുത്തിയപ്പോൾ ലിവിങ് റൂമിൽ മരിച്ച നിലയിലായിരുന്നു. വീടിനകത്തു ധാരാളം ഹീറ്ററുകൾ ഉണ്ടായിരുന്നതായും സ്മോക്ക് അലാം വർക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ പേരിൽ ഗോ ഫണ്ട് ആരംഭിച്ചിട്ടുണ്ട്.