ടൊറന്റോ : യു.എസ് – കാനഡ അതിർത്തിയിൽ കൊടും ശൈത്യത്തിൽപ്പെട്ട് കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഇവർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചെന്നാണ് റിപ്പോർട്ട്. യു.എസ് – കാനഡ അതിർത്തിയിൽ കനേഡിയൻ ഭാഗമായ എമേഴ്സണിൽ നിന്നാണ് നാല് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം.
മുതിർന്ന പുരുഷൻ, സ്ത്രീ, ആൺകുട്ടി എന്നിവരാണ് മറ്റ് മൂന്ന് പേർ. അനധികൃതമായി കടക്കാൻ ശ്രമിച്ച ഒരു സംഘത്തെ ബുധനാഴ്ച യു.എസ് അതിർത്തിയിൽ പിടികൂടിയിരുന്നു. മരിച്ചവർ ഈ സംഘത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് കരുതുന്നത്. പ്രദേശത്ത് കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.. മനുഷ്യക്കടത്താണ് നടന്നതെന്ന് സംശയിക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഫ്ലോറിഡ സ്വദേശിയായ സ്റ്റീവ് ഷാൻഡിനെ (47) അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയതായും യു.എസ് അറ്റോർണി ഓഫിസ് ഫോർ ദ് ഡിസ്ട്രിക്റ്റ് ഒഫ് മിനസോട്ട വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ കാനഡയുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അറിയിച്ചു. കേസന്വേഷണത്തിനായി ഇന്ത്യൻ സംഘം കാനഡയിൽ എത്തും.