![Untitled](https://i0.wp.com/keralatimes.com/wp-content/uploads/2022/04/Untitled-60.png?resize=696%2C418&ssl=1)
പാലക്കാട്: കൊലപാതകങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര് ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളോ പാടില്ല.
രണ്ട് ദിവസങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയിൽ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സുബൈറിന്റെ കൊലപാതകം നടന്ന് 24 മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
ശ്രീനിവാസനെ കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പിയും സുബൈറിനെ കൊന്നത് ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐയും ആരോപിക്കുന്നുണ്ട്. സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.