തിരുവനന്തപുരം: സി.പി.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമര്‍ശനം. കെ.കെ. രമയ്ക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ എം.എം.മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം മൗനം പാലിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചാണ് വിമര്‍ശനമുയര്‍ന്നത്.42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ലെന്നും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നുമാണ് പ്രതിനിധികളുടെ ആരോപണം.
ഇടതുമുന്നണിയെന്നത് സി.പി.ഐയുടെ ആശയമാണെന്നും മുന്നണിയെ സംരക്ഷിക്കേണ്ടത് സി.പി.ഐയുടെ രാഷ്ട്രീയ ബാധ്യതയാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തില്‍ വ്യതിയാനം ഉണ്ടായപ്പോഴെല്ലാം തിരുത്തല്‍ശക്തിയായി പാര്‍ട്ടി നിലകൊണ്ടിട്ടുണ്ട്. മുന്നണിയുടെ നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും ഘടകകക്ഷിള്‍ വീതംവെച്ച് എടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ പറഞ്ഞു.