എടത്വ: കേരളത്തിലെ ആദ്യ കൃഷ്ണശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്. യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറം സി.ഇ.ഒ: ഗിന്നസ് സൗദീപ് ചാറ്റർജി, അന്തർദ്ദേശിയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അംഗികരിച്ചത്. തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്.
നിലവിൽ ഏറ്റവും ഉയരം കൂടിയ കൃഷ്ണശില ധ്വജം ആണിത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 തച്ചു കൊണ്ട് നിർമ്മാണം പൂർത്തികരിച്ചതെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി പറഞ്ഞു.
തലവടി ഗ്രാമത്തിലെ പതിനെട്ടിൽ സുരേഷ് ആചാരി കൊടികൈ പണിയും കൊടിമരത്തിൻ്റെ മുകളിൽ ഉള്ള വേതാളം ഉൾപ്പെടെ വെള്ളി,ചെമ്പ് കൊണ്ട് പൊതിയൽ ആനപ്രമ്പാൽ തെക്കേടത്ത് വീട്ടിൽ ഹരി ശിവൻ ആചാരിയും ഉൾപ്പെടെ നിർമ്മാണത്തിൽ പങ്കാളികളായി.
സർട്ടിഫിക്കറ്റും അംഗികാര മുദ്രയും ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം സി.ഇ.ഒ: ഗിന്നസ് സൗദീപ് ചാറ്റർജി, അന്തർദ്ദേശിയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് നടത്തിയ പ്രഖ്യാപന രേഖ ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരിക്ക് ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള കൈമാറി.