ദുബൈ: ചൂട് കനത്ത സാഹചര്യത്തിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെ പ്രഖ്യാപിച്ച ഉച്ചസമയത്തെ തൊഴിൽ വിലക്ക് അവസാനിച്ചു. വ്യാഴാഴ്ചയോടെയാണ് 92 ദിവസം നീണ്ട ഉച്ചസമയത്തെ വിശ്രമ നിയമം അവസാനിച്ചത്. ഈ കാലയളവിൽ ഉച്ച 12.30 മുതൽ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചത്. എല്ലാ വർഷവും തുടരാറുള്ള സംവിധാനം കനത്ത ചൂടിൽ ജോലി ചെയ്യുന്ന പ്രോജക്ട്, കൺസ്ട്രക്ഷൻ സൈറ്റുകളിലെ തൊഴിലാളികളെ സംരക്ഷിക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിയമം നടപ്പിലാക്കിയത്.
ഇത്തവണ 99 ശതമാനം സ്ഥാപനങ്ങളും സംവിധാനങ്ങളും നിയമം പാലിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് തൊഴിലിടങ്ങളിൽ അധികൃതർ 55,192 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ പൊതുജനങ്ങൾക്കും കുറ്റക്കാരെക്കുറിച്ച് അറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയിരുന്നു.
തുടർച്ചയായ 18ാമത്തെ വർഷമാണ് പദ്ധതി യു.എ.ഇയിൽ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കിയശേഷം, ചൂട് കാരണമുണ്ടാകുന്ന അപകടങ്ങളും ഹീറ്റ് സ്ട്രോക്കും വലിയ രീതിയിൽ കുറഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം എന്ന നിലയിൽ പരമാവധി 50,000 ദിർഹം വരെയാണ് പിഴ ചുമത്താറുള്ളത്.