തിരുവനന്തപുരം: മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചാൽ പിറ്റേന്ന് എല്ലാവർക്കും സംരക്ഷണം നൽകാൻ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹർത്താൽ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടോ എന്ന ചോദ്യത്തോട് വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹെൽമറ്റ് ധരിച്ച് ബൈക്കിൽവന്ന് ബസിന് കല്ലെറിഞ്ഞാൽ എങ്ങനെ പിടിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജനകീയ സമരത്തെ പൊലീസ് നേരിടുന്നതും ഒളിപ്പോര് നേരിടുന്നതും രണ്ട് തരത്തിലാണ്. അക്രമം ഉണ്ടാകുമ്പോൾ പൊലീസിന് ബാലൻസ് ചെയ്തേ മുന്നോട്ടുപോകാൻ കഴിയൂ. അതിക്രമം കാണിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താൽ ദിനത്തിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവിസ് നടത്തിയതായും കാനം പറഞ്ഞു.