കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് തിരിച്ചടിയായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച ഇന്റർബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5ലേക്ക് ഇടിഞ്ഞു. ഒരു ഘട്ടത്തിൽ ഓപ്പൺ മാർക്കറ്റിൽ 265ലേക്കും ഇന്റർബാങ്കിൽ 266ലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞുവെങ്കിലും. പിന്നീട് നേരിയ തിരിച്ചുവരവ് നടത്തുകയായിരുന്നു.
സ്റ്റേറ്റ് ബാങ്ക് പാകിസ്താൻ കണക്കനുസരിച്ച് വെള്ളിയാഴ്ച 7.17 രൂപയുടെ നഷ്ടം കറൻസിക്കുണ്ടായിട്ടുണ്ട്. 2.73 ശതമാനം നഷ്ടമാണ് പാകിസ്താൻ രൂപക്ക് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചക്ക് ശേഷം പാകിസ്താൻ കറൻസിയുടെ മൂല്യം 34 രൂപ ഇടിഞ്ഞിരുന്നു. 1999ൽ പുതിയ എക്സ്ചേഞ്ച് സംവിധാനം അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്.
നാണ്യപ്പെരുപ്പം കുത്തനെ ഉയരുന്നതും പാകിസ്താന് മുന്നിൽ കടുത്ത പ്രതിസന്ധിയാവുന്നുണ്ട്. ഇതിന് പുറമേ കടുത്ത വൈദ്യുതി പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം കാരണം രാജ്യം ഇരുട്ടിലാണ്.