ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസിന്റെ സഹായം ലഭിച്ചെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധക്കാർക്ക് വേണ്ടി പൈലറ്റ് വാഹനത്തിന്റെ വേഗത കുറച്ചു കൊണ്ട് പോലീസ് മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തലവന് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുതെന്നും ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.