ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. തുടർന്ന് ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്.

രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ 124. പാളയത്ത് ഗവർണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കൻറോൺമെനറ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്.

പെരുമ്പാവൂരില്‍, മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കെഎസ്.യുക്കാര്‍ ഷൂ എറിഞ്ഞപ്പോള്‍ ചുമത്തിയത് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞിട്ട്, വാഹനത്തില്‍ ഇടിക്കുകയും ഇരച്ചെത്തുകയും ചെയ്ത എസ്എഫ്ഐക്കാര്‍ക്കെതിരെ ഇത്തരം വകുപ്പുകളൊന്നുമില്ലാതെയായിരുന്നു പോലീസിന്റെ എഫ്ഐആർ. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെയായിരുന്നും ആദ്യം എഫ്ഐആർ ഇട്ടത്. കലാപാഹ്വാനം, ഗവർണ്ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിൻറെ കൃത്യനിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു കുറ്റങ്ങൾ.

എന്നാൽ ഗവർണർ തന്നെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും പ്രതിഷേധക്കാർക്കെതിരെ കൂടുതൽ ശക്തമായ ഐപിസി 124 ചുമത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here