കൊച്ചി: ഡ്രൈവറും മാനേജറുമായ അപ്പുണ്ണിയെ ഒളിവില്‍നിര്‍ത്തി കഥ മാറ്റിമറിക്കാനുള്ള ജനപ്രീയതാരം ദിലീപിന്റെ ശ്രമവും പാളുന്നുവോ? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന അപ്പുണ്ണി കഴിഞ്ഞദിവസം പോലീസില്‍ ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് അന്വേഷണസംഘം തയ്യാറെടുക്കുന്നു. കാവ്യാ മാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. അതേ സമയം റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇതും ജനപ്രീയനായകനെതിരേയുള്ള ബോംബ് ആകാനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത.
കാരണം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സ്രാവല്ല, വമ്പന്‍ സ്രാവുകള്‍ ഇനിയും പിടിയിലാവാനുണ്ട് എന്നായിരുന്നു മുന്‍പൊരിക്കല്‍ കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട ഉന്നതന്‍ ആരാണെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും സുനി പറഞ്ഞിരുന്നു. തൊട്ടും തൊടാതെയും മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞതുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട പുതിയ നിര്‍ണ്ണായക വിവരങ്ങള്‍ കോടതിക്കു മുന്‍പാകെ രഹസ്യമൊഴിയായി നല്‍കണമെന്ന് സുനി അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അഭിഭാഷകന്‍ അഡ്വ.ബി എ ആളൂരിന്റെ തീരുമാനം.
അതേ സമയം ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്ത അപ്പുണ്ണിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആദ്യം അപ്പുണ്ണി തയ്യാറായില്ലെങ്കിലും നിരന്തരമുള്ള ചോദ്യം ചെയ്യലില്‍ ചില പ്രധാന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.