സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചന്’ വിലക്ക് തുടരും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’യ്ക്ക് കടുവാക്കുന്നേൽ കുറുവച്ചനുമായി സാമ്യമുണ്ടെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി.പകർപ്പവകാശ ലംഘന നിയമപ്രകാരമാണ് ജിനു കോടതിയിൽ ഹർജി സമർപ്പിച്ചത്. സുരേഷ് ഗോപിയുടെ 250ാം സിനിമയാണിത്. ഈ സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ആ സ്റ്റേയാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേസ് അവസാനിക്കുന്നതുവരെ വിലക്ക് തുടരും.’കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്റെ പേരുൾപ്പെടെ ‘കടുവ’യുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബർ 16ന് പൃഥ്വിരാജിന്റെ ജന്മദിനത്തിനാണ് കോപ്പിറൈറ്റ് ആക്ട് പ്രകാരം ‘കടുവയുടെ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അതിലെ കഥാപാത്രത്തിന്റെ പേരാണ് കടുവാക്കുന്നിൽ കുറുവാച്ചൻ. ശേഷം സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നിൽ കുറുവച്ചന്റെ’ പോസ്റ്റർ പുറത്തുവന്നപ്പോൾ സാമ്യതകൾ തോന്നിയാണ് ജിനു കോടതിയെ സമീപിച്ചത്.