ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ രണ്ടാംവട്ട പരീക്ഷണവിക്ഷേപണം പൂർണവിജയം. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. തദ്ദേശീയമായി നിർമ്മിച്ച വിക്ഷേപണ വാഹനത്തിൽ നിന്നായിരുന്നു വിക്ഷേപണം എന്നതും പ്രത്യേകതയായി. 400 കിലോമീറ്ററിനപ്പുറമുളള ലക്ഷ്യത്തിലെത്താൻ കഴിയുന്നതാണ് ഈ മിസൈലുകൾ.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പരീക്ഷണത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പി ജെ-10 പ്രോജക്ടിനുകീഴിലായിരുന്നു പരീക്ഷണം. യുദ്ധകപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ. 2017 മാർച്ചിലായിരുന്നു ആദ്യ പരീക്ഷണം.ഇന്ത്യ- റഷ്യ സംയുക്ത സംരഭത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണ് ബ്രഹ്മോസ് മിസൈൽ.ഇതിന്റെ യഥാർത്ഥ ദൂരപരിധി 290 കിലോമീറ്ററാണ്. പിന്നീട് ദൂരപരിധി വർദ്ധിപ്പിക്കുകയായിരുന്നു. ഇന്ന് പരീക്ഷണം നടത്തിയ മിസൈലിന് 450കിലോമീറ്റർ അകലെയുളള ലക്ഷ്യംപോലും തകർക്കാനാവുമെന്നാണ് റിപ്പോർട്ട്.സുഖോയ് 30 യുദ്ധ വിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകളെ ഇന്ത്യ നേരത്തേ വികസിപ്പിച്ചിരുന്നു. യുദ്ധ വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, മൊബൈൽ ലോഞ്ചറുകൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകൾക്ക് 300 കിലോയോളം സ്ഫോടക വസ്തുക്കൾ വഹിക്കാനും ശേഷിയുണ്ട്.