ബംഗളൂരൂ: അതിര്‍ത്തി മേഖലകളിൽ ചൈനീസ് പട്ടാളക്കാർ നുഴഞ്ഞുകയറ്റം തടയാൻ ഇനി ഇന്ത്യയുടെ സ്വന്തം നിരീക്ഷണ സംവിധാനം. ഇതുവരെ ഉപയോഗിച്ചിരുന്ന വിദേശ നിര്‍മ്മിത സംവിധാനങ്ങൾക്ക് പകരമാണ് പുത്തൻ സംവിധാനം ഏർപ്പെടുത്തുന്നത്.ബംഗളുരുവിലെ ടോണ്‍ബോ ഇമേജിംഗ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് പുതിയ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്.
ഇന്ത്യന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന ദീര്‍ഘദൂര നിരീക്ഷണ സംവിധാനത്തിന് ടി-റെക്‌സ് എന്നാണ് പേര് നൽകിയിരിക്കുന്നത്. നൂതന ആയുധങ്ങള്‍ക്കും സ്വയം പ്രതിരോധ സംവിധാനങ്ങള്‍ക്കുമായി റഷ്യയെയും ഇസ്രായേലിനെയും അമേരിക്കയെയും ആശ്രയിച്ചിരുന്ന ഇന്ത്യ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിൽ വികസിപ്പിച്ചെടുത്തതാണ് ടോണ്‍ബോയുടെ നൂതന ഇമേജിംഗ് സംവിധാനങ്ങൾ.
ഉറി സര്‍ജിക്കല്‍ സ്ട്രൈക്കിനിടെ ഇന്ത്യന്‍ സൈനികരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ച നൈറ്റ് വിഷന്‍ ഗോഗലുകള്‍ ടോണ്‍ബോയിൽ നിന്നാണ്. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരം പോലും രാവും പകലും ചലനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന ഒരു ദീര്‍ഘദൂര നിരീക്ഷണ സംവിധാനമാണ് ടി-റെക്‌സ്. .
ഇന്ധന സെല്ലുകളാല്‍ പ്രവര്‍ത്തിക്കുന്നവയാണ് ടി-റെക്‌സ് എന്ന് ‘ടോണ്‍ബോ ഇമേജിംഗ് സ്ഥാപകന്‍ അരവിന്ദ് ലക്ഷ്മികുമാര്‍ പറഞ്ഞു. ‘ ഈ നിരീക്ഷണ സംവിധാനങ്ങള്‍ക്കായി ഇന്ത്യ പരമ്പരാഗതമായി ഇസ്രായേലിനെയാണ് ആശ്രയിച്ചിരുന്നത്. ഹെല്‍മെറ്റ് ഘടിപ്പിച്ച നൈറ്റ് വിഷന്‍ ഗോഗലുകള്‍ മുതല്‍ സൈനികര്‍ക്ക് ആകാശ രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കുള്ള സ്‌നിപ്പര്‍ റൈഫിളുകളും വരെ പ്രതിരോധ സേനയ്ക്കായി നൽകിയ ഉല്‍പ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ബംഗളൂരുവിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചി, മൈസുരു എന്നിവിടങ്ങളിലെ പ്ലാന്റുകളിലുടനീളം ഇത് നിര്‍മ്മിക്കുന്നു.ഇന്ത്യന്‍ സൈന്യത്തിനായി ടോണ്‍ബോ ഒന്നിലധികം പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട് . നോര്‍ത്തേണ്‍ കമാന്‍ഡിനായി 3,000 നൈറ്റ് വിഷന്‍ ഗോഗലുകള്‍ വിതരണം ചെയ്തതും ടോൺബോയാണ്.എയര്‍ബസില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന സി 295 നിരീക്ഷണ വിമാനവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടാണ് കമ്പനി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്..
അമേരിക്കയിലെ കാര്‍നെഗീ മെലോണ്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ ലക്ഷ്മികുമാറാണ് ടോണ്‍ബോ ഇമേജിംഗ് സ്ഥാപിച്ചത്.