4ജി നെറ്റ്‌വർക്കിലേക്ക് ചുവടുവയ്ക്കാന്‍ പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ആയിരം ഹൈ സ്പീഡ് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നത്. 4ജി സേവനങ്ങള്‍ സ്വകാര്യനെറ്റ് വര്‍ക്കുകള്‍ മത്സരിച്ചു നല്‍കുന്നതിനിടെ പിടിച്ചു നില്‍ക്കാനാണ് ഈ നീക്കം.
4.5ജി സ്പീഡ് ലഭിക്കുന്ന ഹോട്ട്സ്പോട്ട് സ്ഥാപിക്കുന്നതിനായുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട് എന്നും ഒരു മാസത്തിനുള്ളില്‍ അവ സ്ഥാപിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ആര്‍.മണി പങ്കുവച്ചു.
4ജി സ്പെക്ട്രം വാങ്ങുന്നതിനു വേണ്ടിവരുന്ന ഭീമമായ് തുക കണ്ടെത്തുന്നതിലുള്ള താമസമാണ് ഇതുവരെ ബിഎസ്എന്‍എല്‍ 4ജിയിലെക്ക് കേരളത്തില്‍ ചുവടു വയ്ക്കുന്നതിനു താമസം ഉണ്ടാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഇനി സര്‍ക്കാരില്‍ നിന്നും പണം ലഭിക്കണം. ഡല്‍ഹിയില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. വരുന്ന മാര്‍ച്ച് മാസത്തില്‍ ബിഎസ്എന്‍എല്‍ വൈഫി ഹോട്ട്സ്പോട്ടുകള്‍ കേരളത്തിലും സാധ്യമാകും.
ഇതിനു വേണ്ട സാധനങ്ങള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. വൈഫൈ സ്പോട്ടുകള്‍ സ്ഥാപിക്കേണ്ടതായ സ്ഥലങ്ങള്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മണി പറഞ്ഞു.
ഇത്തരത്തിലുള്ള വൈഫൈ ഹോട്ട്സ്പോട്ട് പരിധിയില്‍ പ്രവേശിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് ഉടനടി ഇതുമായി ബന്ധപ്പെടും. 4.5ജി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.
എല്‍ ആന്‍ഡ് ടിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക.