ചെന്നൈ: കൊവിഡ് കാലത്ത് എൽ.ഐ.സിയുടെ പ്രീമിയം സമാഹരണത്തിലുണ്ടായത് ഡിജിറ്റൽ മുന്നേറ്റം. മൊത്തം പ്രീമിയം സമാഹരണത്തിന്റെ 42 ശതമാനവും ഇക്കാലയളവിൽ ഡിജിറ്റൽ ചാനലുകളിലൂടെയാണ് നേടിയതെന്ന് ചെന്നൈയിലെ ദക്ഷിണ മേഖലാ സോണൽ ഓഫീസ് സന്ദർശിച്ച എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടർ രാജ് കുമാർ പറഞ്ഞു.ബാങ്കിംഗ് ചാനലുകൾ, എൽ.ഐ.സിയുടെ പ്രീമിയം പോയിന്റുകൾ, ലൈഫ് പ്ളസ് ഓഫീസുകൾ, ഗൂഗിൾ പേ, ആമസോൺ പേ മുതലായ ആപ്പുകൾ എന്നിവ മുഖേനയുള്ള ഇടപാടുകളാണ് ഉയർന്നത്. മൊത്തം ഇടപാടുകളിൽ 72 ശതമാനവും നടന്നത് എൽ.ഐ.സിയുടെ കാഷ് കൗണ്ടറുകൾക്ക് പുറത്താണ്.
സർപ്ളസിൽ നടപ്പുവർഷം വർദ്ധന 20 ശതമാനമാണ്. മെച്യൂരിറ്റി, സർവൈവൽ ബെനഫിറ്റ് ക്ളെയിമുകളിലൂടെ 57,000 കോടി രൂപയും വിതരണം ചെയ്‌തു. പോളിസികളുടെ ഓൺലൈൻ വില്പന വളർച്ച 128 ശതമാനവും ഉയർന്നു. നിലവിൽ, എൽ.ഐ.സി പോളിസി വില്പനയിൽ 85 ശതമാനവും ഏജന്റുമാർ മുഖേനയാണ്.കൊവിഡിൽ ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ ‘ആനന്ദ” ഡിജിറ്റൽ സംരഭം എൽ.ഐ.സി അവതരിപ്പിച്ചു. ദക്ഷിണ മേഖലയിലെ 261 ശാഖകളിലും ഇതു ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.