തിരുവനന്തപുരം സ്മാര്‍ട്ടാവുന്നു. ആദ്യപടി എന്ന നിലയില്‍ ജില്ലയിലെ ബീച്ചുകള്‍ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാക്കുന്നതോടൊപ്പം നഗരത്തിലെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നഗരസഭ തീരുമാനിച്ചു. അതിനുപുറമെ ഒരു വര്‍ഷം കൊണ്ട് നഗരത്തില്‍ നടപ്പാക്കാന്‍ പുതിയൊരു മാസ്റ്റര്‍ പ്ലാനും തയാറായി കഴിഞ്ഞു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വമുള്ള കടല്‍ തീരങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി ആദ്യം ശംഖുമുഖം ബീച്ച് പ്ലാസ്റ്റിക് രഹിതമാക്കാന്‍ തീരുമാനിച്ചു. മാലിന്യസംസ്‌കരണത്തിനു തുമ്പൂര്‍മുഴി മാതൃകയില്‍ സ്ഥിരം സംവിധാനം രണ്ടു മാസത്തിനുളളില്‍ സ്ഥാപിക്കും.
ബീച്ചിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കോര്‍പറേഷനു കൈമാറാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായാണ് ശംഖുമുഖത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പദ്ധതിയിലുണ്ട്.
തുടര്‍ന്ന് ജില്ലയിലെ വേളി,കോവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതോടൊപ്പം കഠിനംകുളം, പുത്തന്‍തോപ്പ്, കഴക്കൂട്ടം, പെരുമാതുറ ബീച്ചുകള്‍ വികസിപ്പിക്കുന്നതുമാണ്. സീസണ്‍ തുടങ്ങുന്നതിന് മുന്‍പു തന്നെ കോവളം ലൈറ്റ് ഹൈസ് സന്ദര്‍ശന യോഗ്യമാക്കുകയും പടികള്‍ക്ക് പുറമെ ലിഫ്റ്റ് സൗകര്യം തയാറായ ഉടനെ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തതും ടൂറിസം വകുപ്പിന്റെ മികവ് തന്നെ.
തെരുവുനായകളും അലസമായി കിടക്കുന്ന മാലിന്യങ്ങളും കാരണം തലസ്ഥാന നഗരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, തലസ്ഥാന വാസികളുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു പൊങ്ങിയിട്ടുള്ള മാലിന്യക്കൂനകള്‍ നീക്കം ചെയ്യാന്‍ നഗരസഭ മുന്നിട്ടിറങ്ങിരിക്കുകയാണ്. ഇതോടെ നഗരത്തിലെ പാതയോരങ്ങളും തെരുവുകളും ശുചിത്വമുള്ളതാവും. ആദ്യഘട്ടത്തില്‍ കൂടുതല്‍ മാലിന്യം കുന്നുകൂടിയിട്ടുള്ള രാജാജി നഗര്‍, ജഗതി, മരുതംകുഴി, ചിത്തിരതിരുനാള്‍ പാര്‍ക്ക് തുടങ്ങി ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ് നീക്കം ചെയ്യുക.
സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി ഒരുങ്ങുന്ന നഗരം പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ തിരക്കിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ത്വരിതഗതിയില്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി പുതിയ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വരുന്നതുവരെയുള്ള സമയത്തേക്ക് തയാറാക്കുന്ന ഇടക്കാല വികസന ഉത്തരവ് രൂപപ്പെടുത്താന്‍ നിയോഗിച്ച വിദദ്ധ സമിതിയും മേല്‍നോട്ട സമിതിയും യോഗം ചേര്‍ന്നു വിലയിരുത്തി.
1971ലാണ് ഒരു അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്, 1995 ല്‍ ഇത് പുന:ക്രമീകരിച്ചു, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നത്.നിലവില്‍ പഴയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഹരിതമേഖലയില്‍ വരുന്ന മൂന്ന് സെന്റില്‍ മാത്രമേ കെട്ടിട നിര്‍മാണം പാടുള്ളൂവെന്നത് മാറ്റി പുതുക്കിയ മാസ്റ്റര്‍ പ്ലാനില്‍ 10 സെന്റില്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കി. എന്നാല്‍ 3000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തയാഴ്ചയും വീണ്ടും ഇരു സമിതിയും യോഗം ചേരുന്നതാണ്.
റദ്ദാക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിലെ ഉപയോഗപ്രദമായ ഭാഗങ്ങള്‍ ഇടക്കാല വികസന ഉത്തരവില്‍ നിലനിറുത്തും. ടൗണ്‍ പ്ലാനിംഗ് നിയമമനുസരിച്ച് പുതിയ മാസ്റ്റര്‍ പ്ലാന്‍ വരുന്നതുവരെ, നഗര വികസനം നിയന്ത്രിക്കാന്‍ ഒരു ഇടക്കാല ഉത്തരവെങ്കിലും വേണം, അതു കൊണ്ടാണ് പെട്ടെന്ന് ഇടക്കാല വികസന ഉത്തരവ് നടപ്പാക്കുന്നത്.ജനഹിതമനുസരിച്ചുള്ളതായിരിക്കും പുതിയ മാസ്റ്റര്‍ പ്ലാനെന്ന് മേയര്‍ വി.കെ പ്രശാന്ത് വ്യക്തമാക്കി.