‘ഫെമിനിസ്റ്റ്’ എന്നതിന്റെ അർത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്ന് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകൾ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവർ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും നടി ചൂണ്ടിക്കാട്ടി. ‘കേരളകൗമുദി ഫ്ളാഷ് മൂവീസി’ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.’പെൺകുട്ടികളെ ബോൾഡ് ആക്കി മാറ്റണം. എന്റെ വീട്ടിൽ ചേട്ടൻ പുറത്തുപോയി വൈകി വന്നാൽ അത് പ്രശ്നമായി കാണാത്തവർ ഞാൻ ഇത്തിരി ഒന്ന് വൈകിയാൽ ആധിയായി ടെൻഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലേ അവസ്ഥ.
അവരെ കുറ്റം പറയാൻ പറ്റില്ല അവർ നമ്മുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. ഇപ്പോൾ എനിക്ക് മുപ്പത്തിയേഴ് വയസായി. ഇത്തിരി ഒന്ന് വൈകിയാൽ അമ്മയെല്ലാം ഇപ്പോഴും ടെൻഷനാവും.’-നടി പറഞ്ഞു.താനും ഒരു ഫെമിനിസ്റ്റ് തന്നെയാണെന്നും രചന വ്യക്തമാക്കി. സമത്വം വേണ്ടത് തന്നെയാണ് വേണ്ടതെന്നും ഓരോ കുടുംബത്തിലും മാതാപിതാക്കൾ ആൺകുട്ടികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെൺകുട്ടികൾക്കും കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന അഭിപ്രായപ്പെട്ടു.’എന്റെ ചേട്ടന്റെ മകൾ ഇപ്പോൾ വളർന്നു വരുന്നുണ്ട് . അവളോട് ഒന്നും അരുതെന്ന് പറഞ്ഞല്ല വളർത്തുന്നത്. ഓരോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ബോൾഡ് ആക്കിയാണ് വളർത്തുന്നത്. എന്റെ ചെറിയ പ്രായത്തിൽ ഞാൻ അനുഭവിച്ചതൊന്നും അവളെക്കൊണ്ട് അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല. സ്ത്രീകൾ എല്ലാ മേഖലയിലും ഇപ്പോൾ മുൻനിരയിലേക്ക് വരുന്നുണ്ട് .അതൊരു പ്രതീക്ഷയാണ്.’- രചന പറയുന്നു.