തിരുവനന്തപുരം: ഹേമ കമ്മിറ്റി (hema committee report)റിപ്പോർട്ടിന്റെ ഉദ്ദേശങ്ങൾ നിറവേറ്റപ്പെടണമെന്ന് നടൻ പൃഥ്വിരാജ്(Prithviraj). ഇല്ലെങ്കിൽ ആ നടപടികൾ എന്തിനായിരുന്നു എന്ന് ചോദ്യം ഉയരും. ജോലി സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

പുതിയ ചിത്രം ജന ഗണ മനയോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ല. അത് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്നും പൃഥ്വിരാജ് പറ‍ഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നടി പാർവതി തിരുവോത്തും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോർട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സഹപ്രവർത്തകർക്ക് ചൂഷണം നേരിടുന്നത് കണ്ടിരിക്കാനാവില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഡബ്ല്യു സി സിയുടെ പരാതിയും പരിഗണിച്ചാണ് സര്‍ക്കാര്‍ സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനില്‍ റിട്ടേയേഡ് ഐ എ എസ് ഉദ്യോഗസ്ഥ വത്സലകുമാരി, പ്രമുഖ നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു. സിനിമരംഗത്തെ നൂറുകണക്കിന് പേരെ വിളിച്ചുവരുത്തി മൊഴിയെടുത്തായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

300 പേജുള്ള റിപ്പോര്‍ട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകര്‍പ്പുകളും അടങ്ങിയ റിപ്പോര്‍ട്ടാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here