കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് ചെയ്യുന്നതിന് വിലക്ക് തുടരും. നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് വിജയ് ബാബുവിന് കോടതി നിർദേശം നൽകി. അതേസമയം വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ തുടരുകയാണ്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ.
ഇന്നലെ പത്ത് മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. അസി.കമ്മിഷണർ വൈ. നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബു പൊലീസിന് മൊഴി നൽകിയത്.