കൊച്ചി :  നടൻ ഷമ്മി തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. കൊച്ചിയിൽ  ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൻറേതാണ് തീരുമാനം. പുറത്താക്കലിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തോടെ ഷമ്മിയെ പുറത്താക്കാനുള്ള തീരുമാനം പാസ്സാക്കുകയായിരുന്നു.

സംഘടനയുടെ മുൻ ജനറൽബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകൻ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. അത് പ്രസ്തുത യോഗത്തിൽ മറ്റ് അംഗങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറിയതിനെ തുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളിൽ ആവശ്യം ഉയർന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നൽകിയിരുന്നില്ല.

ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാൻ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരവും ഉൾപ്പെടുത്തിയിരുന്നത്. ‘മീ റ്റൂ’ ആരോപണം നേരിടുന്ന വിജയ് ബാബുവിനൊപ്പം  തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെ ഷമ്മി തിലകനും  രംഗത്തെത്തിയിരുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്. അച്ചടക്ക സമിതി പരിഗണിക്കുന്ന വിഷയം ‘മീ റ്റൂ’ ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐസിസി നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here