തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത് സിനിമലോകത്തും പുറത്തും ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ ഇതോടൊപ്പം വാടകഗർഭധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉടലെടുത്തു. വാടക ഗർഭധാരണത്തിൽ ഇരുവരും നിയമലംഘനം നടത്തി എന്നായിരുന്നു പ്രധാന ആരോപണം, തമിഴ് നാട് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ നിർണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷും. വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. ആറുവർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യവകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. നയൻതാരയുടെ ബന്ധുവാണ് വാടകഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഒക്ടോബർ 9ന് വിഘ് നേശ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
അതേസമയം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ജവാൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് പോവാനൊരുങ്ങുകയാണ് നയൻതാര. രാജസ്ഥാനിൽ 20 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഷാരൂഖ് ഖാൻ ആണ് നായകൻ.സംവിധായകൻ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റമായ ജവാനിൽ വിജയ് സേതുപതി പ്രതിനായകനാവുന്നു