ഫോമയുടെ ഭരണഘടന പ്രകാരം അതിന്റെ അംഗസംഘടനകള്‍ക്കാണ്, ഡെലിഗേറ്റുകളെ നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം. അംഗസംഘടനകളെ താറടിക്കാനുള്ള ശ്രമം ചില സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത് തികച്ചും അവഹേളനപരമാണ്. ഫിലഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന ജനറല്‍ബോഡിയില്‍ കോവിഡ് കാലത്തുപോലും പണം മുടക്കിയും സമയം ചെലവഴിച്ചും രജിസ്ട്രേഷന്‍ ഫീസ് നല്‍കി പങ്കെടുക്കാനിരുന്നവരാണ് ഡെലിഗേറ്റുകളായി വന്നിരിക്കുന്നത്. പല അസോസിയേഷനുകളിലും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് അഞ്ചും ആറും ഡെലിഗേറ്റുകളായി വരാറുള്ളത്. അതൊക്കെ അസോസിയേഷനുകളുടെ തീരുമാനമാണ്. അസോസിയേഷനുകള്‍ പിന്താങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് ഡെലിഗേറ്റുകളെ അയയ്ക്കുന്നത്. അല്ലാതെ വ്യക്തികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ടുചെയ്യാനല്ല.

ഇങ്ങനെയുള്ള പ്രാഥമിക സംഘടനാതത്വം പോലും മനസിലാക്കാത്തവരില്‍ പലരുമാണ് ഫോമയുടെ ഭാരവാഹികളാകാന്‍ മുന്നോട്ടുവന്നിരിക്കുന്നത് എന്നുള്ളതാണ് ദുഖകരമായ വസ്തുത. ഇപ്പോഴും മുന്‍കാലങ്ങളിലും പല സ്ഥാനാര്‍ത്ഥികളും അവര്‍ പ്രവര്‍ത്തിച്ചുപോയിട്ട് വര്‍ഷങ്ങളായ സംഘടനകളില്‍ നിന്നും വീണ്ടും കടന്നുവരുന്നുണ്ട്.

അതിനെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. കാരണം അവരെ നിര്‍ത്തണോ എന്നു തീരുമാനിക്കുന്നത് സംഘടനകളാണ്. ജയിപ്പിക്കണോ എന്നു തീരുമാനിക്കുന്നത് മറ്റു പല സംഘടനകളും അവരുടെ തീരുമാനം അനുസരിച്ച് വോട്ട് രേഖപ്പെടുത്തുന്ന പ്രതിനിധികളുമാണ്. ഒരു സംഘടനയിലും സ്വാധീനമില്ലാത്തവര്‍ സ്ഥാനാര്‍ത്ഥികളായി വരികയും ജനകീയരായുള്ളവര്‍ക്കെതിരേ അര്‍ത്ഥസത്യവാര്‍ത്തകള്‍ പടച്ചുവിടുകയും ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ല.

ഫോമയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരസ്യവാര്‍ത്തകള്‍ നല്‍കുകയും, നല്‍കുവാന്‍ പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതും, ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും (ഷെയര്‍ ചെയ്യുന്നതും) സംഘടനാവിരുദ്ധമാണെന്നുള്ളത് 2018 നവംബറില്‍ ഹൂസ്റ്റണില്‍ കൂടിയ ജനറല്‍ബോഡിയില്‍ ഒരിക്കല്‍ക്കൂടി എല്ലാവരേയും ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്.
–ഫോമയെ സ്‌നേഹിക്കുന്നവര്‍

LEAVE A REPLY

Please enter your comment!
Please enter your name here