251 രൂപയ്ക്കു സ്മാർട് ഫോൺ എന്ന വാഗ്ദാനവുമായി ഇന്ത്യയെ മോഹിപ്പിച്ച റിങ്ങിങ് ബെൽസ് കമ്പനി സർക്കാരിന്റെ നിരീക്ഷണത്തിൽ. വാഗ്ദാനം ചെയ്തതുപോലെ മുൻകൂർ ബുക്ക് ചെയ്തവർക്ക് 251 രൂപയ്ക്കു ഫ്രീഡം 251 എന്ന ഫോൺ നൽകിയില്ലെങ്കിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നു ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കമ്പനി നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
കഴിഞ്ഞയാഴ്ചയാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട് ഫോൺ എന്ന അവകാശവാദവുമായി ഫ്രീഡം 251ന്റെ ബുക്കിങ് ആരംഭിച്ചത്. ഇത്ര വിലകുറച്ചു സ്മാർട് ഫോൺ വിൽക്കാൻ കഴിയില്ലെന്നും കമ്പനിയെക്കുറിച്ച് അന്വേഷണം വേണമെന്നും മൊബൈൽ ഫോൺ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.