തന്റെ മകളുടെ പേരിലുള്ള ആ ഡൊമെയിൻ ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വാങ്ങി, അതും ഒരു മലയളി പയ്യനിൽ നിന്ന്. അങ്കമാലിയിലെ എൻജിനീയറിങ് വിദ്യാർഥിയായ അമലിൽ നിന്ന് 700 ഡോളറിനാണ് സക്കർബർഗ് വാങ്ങിയത്.

ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നിയോഗിച്ച കമ്പനിയുമായാണ് ഇടപാട് നടത്തിയത്. എൻജിനീയറിങ് വിദ്യാർഥിയായ അമൽ അഗസ്റ്റിൻ 2015 ഡിസംബറിലാണ് സക്കർബർഗിന്റെ മകളുടെ പേരിലുള്ള മാക്സ്ചൻ സുക്കർബർഗ്.ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം (ഡൊമൈൻ) സ്വന്തമാക്കിയത്.

സുക്കർബർഗിന്റെ ധനകാര്യ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഐക്കോണിക് ക്യാപിറ്റൽ എന്ന സ്ഥാപനത്തിന്റെ മാനേജർ സാറ ചാപ്പലാണ് അമലുമായി ഇടപാടുകൾ നടത്തിയത്. പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങൾ, ബ്രാൻഡുകൾ എന്നിവയുടെ ഇന്റർനെറ്റ് വിലാസങ്ങൾ സ്വന്തമാക്കി അവർക്കു വിൽക്കുന്ന ഈ രീതിക്കു സൈബർ സ്ക്വാട്ടിങ് എന്നാണു വിളിപ്പേര്.

ഡിസംബറിൽ തന്റെ കുഞ്ഞിനു മാക്സിമാ ചാൻ സുക്കർബർഗ് എന്നു പേരിട്ടെന്നു ഫെയ്സ്ബുക് മേധാവി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമൽ മാക്സ്ചാൻ സുക്കർബർഗ് എന്ന ഇന്റർനെറ്റ് ഡൊമൈൻ സ്വന്തമാക്കിയത്.‘ഗോ ഡാഡി’ എന്ന ഓൺലൈൻ വ്യാപാര സൈറ്റ് വഴി യാണ് 700 ഡോളറിന് അമൽ ഇന്റർനെറ്റ് വിലാസം വിറ്റത്. വിഷുവിന്റെ രണ്ടുമൂന്നു ദിവസം മുന്നേ കൈനീട്ടം എന്നപോലെ അമലിനു തുക ട്രാൻസ്ഫർ ചെയ്തു ലഭിക്കുകയായിരുന്നു.

അങ്കമാലി കിടങ്ങൂർ സ്വദേശിയായ അമൽ അഗസ്റ്റിൻ എടത്തല കെഎംഇഎ എൻജിനീയറിങ് കോളജിൽ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്. ചെറായി ബീച്ച് റിസോർട്ട് മാനേജർ അഗസ്റ്റിന്റെയും അങ്കണവാടി അധ്യാപിക ട്രീസയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here