ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ജോർജിയ, മിഷിഗൺ, പെനിസിൽവാനിയ, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.19 സ്റ്റേറ്റ് അറ്റോണിമാരും, 127 റിപ്പബ്ലിക്കൻ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരിൽ ഹർജി നൽകിയത്. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡൻ തന്നെയാണെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. ടെക്‌സസിന് ഇങ്ങനെയൊരു ഹർജി നൽകാൻ നിയമപരമായ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ താനാണ് വിജയിച്ചതെന്നും, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയിരുന്നു. അപ്പോഴും വിജയം ബൈഡനായിരുന്നു.