ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് അവസാനം. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ശാരീരിക ക്ഷമത ടെസ്റ്റ്് പാസായി ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് തെളിയിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഇന്നലെയായിരുന്നു രോഹിതിന്റെ ഫിറ്റ്നസ് ടെസ്റ്റ്.രോഹിത് പൂർണമായും ഫിറ്റാണെന്ന് നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ഫിസിസോയോ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ രോഹിത് 14ന് യാത്രതിരിക്കുമെന്നാണ് റിപ്പോർട്ട്.
ബി.സി.സി.ഐയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ഡിസംബർ 17നാണ് നാല് മത്സരങ്ങൾ ഉൾപ്പെട്ട് ഇന്ത്യ - ആസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കൊഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാൽ രോഹിതിന്റെ ടെസ്റ്റ് ടീമിലെ സാന്നിധ്യം ഇന്ത്യയ്ക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തലുകൾ.
പരിക്കും പ്രശ്‌നങ്ങളും
ഐ.പി.എല്ലിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായതോടെയാണ് രോഹിതിനെ ആസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ ഐ.പി.എല്ലിൽ നാല് മത്സരങ്ങൾ കളിക്കാതിരുന്ന രോഹിത് മടങ്ങിയെത്തി ഫൈനലിൽ തകർപ്പൻ ഇന്നിംഗ്സുമായി മുംബയ് ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചു. തുടർന്ന് രോഹിതിനെ ചുറ്രിപ്പറ്രി വിവാദങ്ങൾ കൊഴുക്കുകയായിരുന്നു. ടെസ്‌റ്ര് ടീമിൽ ഉൾപ്പെടുത്തിയിരുന്ന രോഹിത് ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയക്ക് പോകാതെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോയതും വിവാദമായി. ഇതിനിടെ രോഹിതിന്റെ പരിക്കിനെക്കുറിച്ച് വൃക്തതയില്ലെന്ന കൊഹ്‌ലിയുടെ പരാമർശവും പ്രശ്നങ്ങളുണ്ടാക്കി.ടീമിലെടുത്താൽ നിലവിലെ സാഹചര്യത്തിൽ അവസാന രണ്ട് ടെസ്റ്റിലും രോഹിതിന് കളിക്കാം. ക്വാറന്റൈൻ ഇളവ് കിട്ടിയാൽ രണ്ടാം ടെസ്റ്റിലും കളിക്കാം. എന്നാൽ സാധ്യമാകാൻ ബുദ്ധിമുട്ടാണ്.