![56032146_303](https://i0.wp.com/keralatimes.com/wp-content/uploads/2020/12/56032146_303.jpg?resize=696%2C392&ssl=1)
ടൊറന്റൊ (കാനഡ) :പാക്കിസ്ഥാനിൽ ജീവനു ഭീഷണിയുള്ളതിനാൽ കാനഡയിലേക്ക് രാഷ്ട്രീയ അഭയം തേടി എത്തിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് കരിമ ബലോച്ച് (37) കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 21 തിങ്കളാഴ്ചയാണ് കരിമയെ സംശയാസ്പദമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ടൊറന്റൊ പൊലീസ് അറിയിച്ചു. മരണകാരണം വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. സംഭവത്തെ കുറിച്ചു ആംനസ്റ്റി ഇന്റർ നാഷണൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കരിമയുടെ മരണത്തെകുറിച്ചു മറ്റൊരു ആക്ടിവിസ്റ്റ് ലത്തീഫ് പറഞ്ഞത് ഇപ്രകാരമായിരുന്നു.–കരിമയുടെ ആകസ്മിക മരണം ഞങ്ങളെ ഞെട്ടിപ്പിച്ചിരിക്കുന്നു. ഇവരുടെ മൃതദേഹം ടൊറൊന്റോക്ക് സമീപം വെള്ളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതൊരു കൊലപാതകമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.എന്നാൽ പോലീസിന്റെ വിശദീകരണം ഇതൊരു ആത്മഹത്യയാണെന്നാണ്. അതുകൊണ്ട് നോൺ ക്രിമിനൽ ഡെത്തായിട്ടാണ് ഇതിന്റെ അന്വേഷണം മുന്നോട്ടു പോകുകയെന്നു പൊലീസ് വിശദീകരിച്ചു. 2017 ലാണ് കരിമക്ക് കാനഡയിൽ രാഷ്ട്രീയ അഭയം ലഭിച്ചത്. ജീവനു ഭീഷിണിയുണ്ടെന്നതിനാൽ 7000 മൈലുകൾ താണ്ടി സുരക്ഷിതത്വം ലഭിക്കുന്നതിന് എത്തിച്ചേർന്ന കരിമ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.