വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വിലക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി. ഇതാദ്യമായാണ് വിഷയത്തിൽ ട്വിറ്റർ സി.ഇ.ഒ പ്രതികരണം നടത്തുന്നത്. കാപിറ്റൽ ഹില്ലിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തെ തുടർന്നായിരുന്നു വിലക്ക്.
എന്നാൽ, ട്രംപിനെ വിലക്കിയതിൽ അഭിമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപരമായ ആശയവിനിമയം സാധ്യമാക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിച്ചു. ശരിയായ നടപടിയാണ് ഉണ്ടായത്. ട്വിറ്ററിനെ ദുരുപയോഗം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസുരക്ഷക്കായി പ്രവർത്തിക്കുകയെന്നത് ട്വിറ്ററിന്‍റെ കടമയാണെന്നും ജാക്ക് ഓർമിപ്പിച്ചു. അസാധാരണമായ സാഹചര്യത്തെയാണ് നേരിടുന്നത്. ഇന്‍റർനെറ്റിലെ ചർച്ചകളുടെ ചെറിയൊരു ഭാഗം ട്വിറ്ററിലും നടക്കുന്നുണ്ട്. പക്ഷേ ട്വിറ്ററിന്‍റെ നിയമങ്ങളും നയങ്ങളും അംഗീകരിക്കാൻ സാധിക്കാത്തവർക്ക് മറ്റൊരു വെബ്സൈറ്റിലേക്ക് നീങ്ങാവുന്നതാണെന്നും ജാക്ക് പറഞ്ഞു.