പി.പി.ചെറിയാൻ
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കും ജനുവരി 26 മുതൽ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് സി ഡി സി ഉത്തരവിറക്കി.
ഇതുസംബന്ധിച്ച ഉത്തരവിൽ സി ഡി സി ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ഒപ്പുവച്ചു.
വിമാന യാത്രയ്ക്ക് മുൻപും ശേഷവും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിനായാണെന്ന് ഡയറക്ടർ പറഞ്ഞു.
യു എസിലേക്ക് വിമാനമാർഗം എത്തുന്ന യാത്രക്കാർ, വിമാനം കയറുന്നതിന് മൂന്നു ദിവസം മുൻപുള്ള നെഗറ്റീവ് റിപ്പോർട്ടാണ് കയ്യിൽ കരുതേണ്ടത്. പരിശോധനാ ഫലം വിമാനത്താവളാധികൃതരെ ഏല്പിക്കേണ്ടതാണ്.
അതോടൊപ്പം എയർലൈൻ യാത്രക്കാരുടെ കയ്യിൽ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല വിമാനത്താവളാധികൃതർക്കായിരിക്കും.
അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും, കോവിഡ് നെഗറ്റീവ് ഫലം കൈവശം സൂക്ഷിക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള ദിസങ്ങളിലെ ഫലമാണ് സമർപ്പിക്കേണ്ടത്.
ജനിതകമാറ്റം സംഭവിച്ച മാരക വൈറസുകൾ മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ഈ നിയമം നിർബന്ധമാക്കുന്നതെന്ന് സിഡിസി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.