വാഷിംഗ്ടൺ: പ്രസിഡന്റ് പദവിയിലിരുന്ന അവസാന വർഷം തനിയ്ക്ക് വിലമതിയ്ക്കുന്ന ധാരാളം സമ്മാനങ്ങൾ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കഴിഞ്ഞ വർഷം മാത്രം 40000 ഡോളർ (29 ലക്ഷം രൂപ) വിലമതിക്കുന്ന സമ്മാനങ്ങൾ പലരിൽ നിന്നുമായി ലഭിച്ചതായി തന്റെ അവസാനത്തെ സാമ്പത്തിക വെളിപ്പെടുത്തൽ റിപ്പോർട്ടിൽ ട്രംപ് വ്യക്തമാക്കി. വിമാനക്കമ്പനി ബോയിംഗ്, ടെക് ഭീമൻ ആപ്പിൾ, ഫോർഡ് മോട്ടോർ എന്നിവർ നൽകിയ സമ്മാനങ്ങളും അതിൽ പെടും. ഡെൻവർ ആസ്ഥാനമായുള്ള ഗ്രേറ്റസ്റ്റ് ജനറേഷൻ ഫൗണ്ടേഷന്റെ പ്രസിഡന്റ് സമ്മാനിച്ച രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ നാവികർ ഇവോ ജിമയിൽ അമേരിക്കൻ പതാക ഉയർത്തുന്നത് ചിത്രീകരിക്കുന്ന 25,970 ഡോളറിന്റെ വെങ്കല പ്രതിയാണ് ഇതിൽ ഏറ്റവും വില കൂടിയ സമ്മാനം.
മുൻ പി.ജി.എ പ്രസിഡന്റ് ഡെറക് സ്പ്രാഗ്, മുൻ ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെന്നിസ് മ്യുലൻബർഗ്, പെറ്റ് പ്രൊഡക്ട്സ് ഡോട്ട് കോം സി.ഇ.ഒ അലൻ സൈമൺ, ഇല്ലിനോയിസ് കായിക ഉൽപ്പന്ന നിർമാതാക്കളായ ബെറ്റിനാർഡി ഗോൾഫ് എന്നിവർ സമ്മാനിച്ച ഗോൾഫ് ക്ലബ്ബുകളും സമ്മാനങ്ങളിലുണ്ട്. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ കോൾബി കോവിംഗ്ടണിൽ നിന്നും ഗുസ്തി ആരാധകനായ നോർത്ത് കരോലിനയിലെ റാൻഡി ജാക്സനിൽ നിന്നും രണ്ട് ചാമ്പ്യൻഷിപ്പ് ബെൽറ്റുകളും സമ്മാനമായി ലഭിച്ചു. ഫോഡ് ചെയർമാൻ ബിൽ ഫോഡ് ജൂനിയർ സമ്മാനിച്ചത് 529 ഡോളർ വിലവരുന്ന ലെതർ ബോംബർ ജാക്കറ്റാണ്. ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ടെക്സസിലെ ഓസ്റ്റിനിലുള്ള ഒരു ആപ്പിൾ ഫാക്ടറിയിൽ ആദ്യമായി നിർമ്മിച്ച 5,999 ഡോളർ വില വരുന്ന മാക് പ്രോ കമ്പ്യൂട്ടർ സമ്മാനിച്ചു. സൗത്ത് ഡകോട്ട ഗവർണർ ക്രിസ്റ്റി നോയം മൗണ്ട് റഷ്മോറിന്റെ 1100 ഡോളർ വിലമതിക്കുന്ന വെങ്കല പ്രതിമയാണ് ട്രംപിന് സമ്മാനിച്ചത്.