വാഷിംഗ്ടൺ: മതവിശ്വാസം പുറത്തുകാണിക്കുന്നവരല്ല അമേരിക്കൻ പ്രസിഡന്റുമാർ. എന്നാൽ, ജോ ബൈഡൻ അതിന് വിഭിന്നനാണ്. ജിമ്മി കാർട്ടർക്ക് ശേഷം അമേരിക്കയെ നയിക്കുന്ന തികഞ്ഞ വിശ്വാസിയായ പ്രസിഡന്റാണ് 78കാരനായ ബൈഡൻ. യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ് കൂടിയാണദ്ദേഹം.
കൈയ്യിൽ സദാസമയവും ഒരു കൊന്തയുമായി നടക്കുന്ന ആദ്യ പ്രസിഡന്റ് ബൈഡനാണ്. 2015 മുതൽ ബൈഡന്റെ ഇടതുകൈയ്യിൽ മെക്സിക്കോയിലെ ബസിലിക്ക ഒഫ് ഔർ ലേഡി ഒഫ് ഗ്വാഡലൂപെയിൽ നിന്ന് വെഞ്ചിരിച്ച ഒരു കൊന്ത ചുറ്റിയിട്ടിട്ടുണ്ട്. മകൻ ബ്യൂ മസ്തിഷ്കാർബുദം ബാധിച്ച് 2015ൽ മരിച്ചതിനു ശേഷമാണ് ബൈഡൻ ഈ ശീലം ആരംഭിച്ചത്.ഡെലവെയറിലെ തന്റെ വീട്ടിലുള്ളപ്പോൾ നഗരത്തോടു ചേർന്നുള്ള ബ്രാൻഡിവൈൻ സെന്റ് ജോസഫ് പള്ളിയിലെ ഞായറാഴ്ച കുർബാനകളിൽ പതിവായി പങ്കെടുക്കാറുണ്ട് ബൈഡൻ.
ഈ കുർബാന വളരെ അപൂർവമായി മാത്രമേ ബൈഡൻ മുടക്കാറുള്ളൂ. ഈ പള്ളിയുടെ സെമിത്തേരിയിലാണ് ബൈഡന്റെ മാതാപിതാക്കൾ, ബൈഡന്റെ ആദ്യ ഭാര്യ നെയ്ല, മകൾ നവോമി മകൻ ബ്യൂ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത്. 19-ാം നൂറ്റാണ്ടിൽ തയ്യാറാക്കിയ, കുടുംബത്തിനു പ്രിയപ്പെട്ട ബൈബിളിൽ തൊട്ടായിരുന്നു അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിലും ബൈഡൻ ബൈബിളിൽ നിന്നുള്ള പല കാര്യങ്ങളും ഉദ്ധരിച്ചു. കൊവിഡ് മൂലം മരിച്ചവർക്കായി നിശബ്ദനായി പ്രാർത്ഥിച്ചു.
വ്യാഴാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം നാഷണൽ കത്തീഡ്രലിലെ ഒരു കുർബാന വീഡിയോയിൽ കണ്ട ശേഷമായിരുന്നു ഔദ്യോഗിക ജോലികൾക്ക് അദ്ദേഹം തുടക്കമിട്ടത്.
സത്യപ്രതിജ്ഞാ ദിവസം രാവിലെ കുർബാനയിൽ പങ്കെടുക്കാൻ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ അടക്കമുള്ള കോൺഗ്രസ് അംഗങ്ങളെ ബൈഡൻ ക്ഷണിച്ചിരുന്നു.
റിപ്പബ്ലിക്കൻ നേതാക്കളായ മിച്ച് മക് കോണൽ, കെവിൻ മക്കാർത്തി എന്നിവർ ട്രംപിന്റെ യാത്രയയപ്പ് ഒഴിവാക്കി കുർബാനയിൽ പങ്കുചേർന്നിരുന്നു.