വാഷിംഗ്ടൺ: ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാർ ലോകത്താദ്യമായി നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണിത്.കരാർ ഇനിമുതൽ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ് കരാർ. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വയ്ക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.എന്നാൽ, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാൻ കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.
രണ്ടാംലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളിൽ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ് ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികൾ വാദിച്ചത്. 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ, അന്ന് ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക് ഫിൻ പ്രതികരിച്ചത്. നിലവിൽ 61 രാജ്യങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട്.